2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

ജീവിതം തേടി...

"ഹരിക്കുട്ടന്‍ ". അതാണയാളുടെ പേര്. സല്‍സ്വഭാവിയായ യുവാവ്‌. അയാളുടെ അമ്മ ഒരു നിത്യരോഗിയായിരുന്നു. ഹരിയുടെ ചെറുപ്രായത്തില്‍ തന്നെ അവന്റെ അച്ഛന്‍ ലോകത്തോട്‌ വിടപറഞ്ഞിരുന്നു. രോഗിയായ അമ്മക്ക് തണലായി ഹരിക്കുട്ടന്‍ എന്ന കുട്ടേട്ടനും അയാളുടെ കുഞ്ഞുപെങ്ങളും മാത്രം. അവളിപ്പോള്‍ പഠനം മതിയാക്കി അമ്മക്കൊരാശ്രയമായി വീട്ടില്‍ തന്നെയാണ്. സേലത്തുള്ള അമ്മാവന്‍ മാസം തോറും അയച്ചു കൊടുക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ മൂവര്‍ കുടുംബത്തിന്റെ ആശ്രയം.

കുഞ്ഞുപെങ്ങള്‍ കുട്ടേട്ടന് എന്നുമൊരു പ്രോത്സാഹനമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖമുള്ള അവളെ കാണുമ്പോള്‍ ആരുടെ ദുഃഖവും മാഞ്ഞുപോകുമായിരുന്നു... കുട്ടേട്ടന്‍ നാട്ടില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു വര്‍ഷം ബംഗ്ലൂരില്‍ ആയിരുന്നു. അതിനും അമ്മാവനാണ് സഹായിച്ചത്. ഡിഗ്രി പഠനത്തിനാണ് പോയതെങ്കിലും സാമ്പത്തിക ബാധ്യത മൂലം അയാള്‍ക്കതു മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഒരു വര്‍ഷം മുന്‍പ് തന്നെ പഠനം മതിയാക്കി അയാള്‍ നാട്ടില്‍ തിരിച്ചെത്തി. ഹരിക്ക് നാട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ തന്നെ എല്ലാം സ്വയം ഉള്ളില്‍ ഒതുക്കുകയായിരുന്നു പതിവ്.

ബാംഗ്ലൂരില്‍ നിന്നും മടങ്ങിയെത്തിയ ശേഷം അയാള്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു വശത്ത് നിത്യരോഗിയായ അമ്മ. മറുവശത്ത് കുഞ്ഞുപെങ്ങള്‍. കുട്ടേട്ടന്റെ ജീവിതം ദുരൂഹതകള്‍ക്കിടയിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. അതിനു തെളിവുകളായിരുന്നു മാസത്തില്‍ രണ്ടുതവണ ബംഗ്ലൂരില്‍ നിന്നുമുള്ള കത്തുകള്‍. അവ ഹിന്ദിയിലുള്ളതായിരുന്നു. ബാംഗ്ലൂര്‍ അധോലോകം കുട്ടേട്ടനെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയതിന്റെ അടയാളങ്ങള്‍. കത്തുകളെക്കുറിച്ചുള്ള പെങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവ തന്റെ ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ അയക്കുന്നതാനെന്നയിരുന്നു കുട്ടേട്ടന്റെ മറുപടി.

തന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ എന്ന് താന്‍ കരുതിയിരുന്നവര്‍ തന്നെയാണ് തന്നെ ചതിച്ചതെന്നു ഹരി ഉറച്ചുവിശ്വസിക്കുന്നു. അവരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതും ഹരി ഇപ്പോള്‍ ഓര്‍ക്കുന്നു. അതേ ഭീഷണികള്‍ ഇപ്പോള്‍ കത്തുകളിലൂടെയും വന്നുകൊണ്ടിരിക്കുന്നു.

" എത്രയും വേഗം ഇവിടേയ്ക്ക് തിരിച്ചുവരിക. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവിടേക്ക് വരേണ്ടിവരും."
അതായിരുന്നു അവസാന കത്തിലെ മുന്നറിയിപ്പ്.

കുട്ടേട്ടന്റെ രാവുകള്‍ പലതും ഉറക്കമില്ലാത്തതായിരുന്നു . ഭാവിചിന്തകളായിരുന്നു അയാളുടെ മനസ്സുനിറയെ... മനുഷ്യത്വം മറന്ന് ഭീകര വാദത്തിന്റെ വിഷം സ്വയം കുത്തിവെക്കാന്‍ അയാള്‍ക്ക്‌ മടിയായിരുന്നു. ചില നേരങ്ങളില്‍ അയാള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. പക്ഷെ താന്‍ മരിച്ചാല്‍ തന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും മറ്റാരുണ്ട്‌ തുണ? അമ്മാവന്റെ തുച്ഛമായ വരുമാനം കൊണ്ട് എത്രനാള്‍ ജീവിക്കും? കുഞ്ഞുപെങ്ങളുടെ ഭാവി? അമ്മയുടെ രോഗശാന്തി? ഹരിയുടെ മുന്‍പില്‍ എല്ലാം ചോദ്യ ചിഹ്നങ്ങളായിരുന്നു.

മനസ്സിന്റെ കണക്കുപുസ്തകം തുറന്നു കൂട്ടലും കുറയ്ക്കലും നടത്തി വരും വരാഴികകള്‍ എണ്ണിതിട്ടപ്പെടുത്തി അവസാനം അയാള്‍ ഒരു തീരുമാനത്തിലെത്തി. ബാംഗ്ലുരിലേക്ക് മടങ്ങുക. പറ്റുമെങ്കില്‍ അതിലൂടെ കുറെ പണമുണ്ടാക്കി അമ്മക്ക് അയച്ചു കൊടുക്കുക. അയാള്‍ രണ്ടും കല്‍പ്പിച്ചു ഒരു തീരുമാനമെടുത്തു. ഒരു രാത്രി കൂടി വിടപറഞ്ഞു. ആ പ്രഭാതത്തില്‍ കുട്ടേട്ടന്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നിരുന്നു. അവര്‍ ഉറങ്ങുകയായിരുന്നു. എങ്കിലും സ്വന്തം മക്കളോടുള്ള അനിര്‍വചനീയമായ സ്നേഹം ആ മുഖത്ത് തുളുമ്പിനില്‍ക്കുന്നത് അയാള്‍ കണ്ടു. അയാളുടെ ഹൃദയം വിങ്ങിപ്പൊട്ടി. അയാള്‍ പൊട്ടിക്കരഞ്ഞു.

"എന്താ കുട്ടേട്ടാ? എന്തിനാ കരയുന്നത്? " കുഞ്ഞുപെങ്ങള്‍ ആശ്ചര്യത്തോടെ ചോദിച്ചു...

"ഒന്നുമില്ല മോളെ... മോള് അമ്മയെ നല്ലതുപോലെ നോക്കണം. ഈ കുട്ടേട്ടന്‍ നാളെ ബാംഗ്ലുരിലേക്ക് മടങ്ങുകയാണ്. "

"എന്താ മോനെ നീ ഈ പറയുന്നത്? ഇനിയും ബംഗ്ലുരിലെക്കോ? "
അത് അമ്മയായിരുന്നു. അവരുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.

"അതെ അമ്മേ ... ഞാന്‍ തിരികെപ്പോവുകയാണ്. എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ പോകുന്നത്. അവിടെ പട്ടാളത്തില്‍ ഒരു ജോലി ശരിയാക്കിതരാമെന്ന് എന്റെ ഒരു സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. അത് ശരിയായാല്‍ പിന്നെ എന്റെ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും സുഖമായി ജീവിക്കാനുള്ള തുക ഞാന്‍ കണ്ടെത്തും. അമ്മ എന്നെ പോകാന്‍ അനുവദിക്കണം. "

"കുട്ടേട്ടാ.... ഏട്ടന്‍ പോയാല്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട്? "

"നിങ്ങള്‍ക്ക് ... നിങ്ങള്‍ക്കിനി ദൈവമുണ്ട് . അദ്ദേഹം നിങ്ങളെ കൈവെടിയില്ല ... മോള് ധൈര്യമായിരിക്ക്‌ ... ഈ ഏട്ടന്‍ വല്യ ഒരു പട്ടാളക്കാരനായി തിരിച്ചുവരും. മോള് നോക്കിക്കോ..."

കുട്ടേട്ടന്‍ തന്റെ മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയാള്‍ അമ്മയുടെ കട്ടിലിനരികില്‍ വന്നു. അമ്മയുടെ നെറ്റിയില്‍ ചുംബിച്ചു. അമ്മയുടെ കണ്ണുകള്‍ ഈറനണഞ്ഞിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. എന്നും ചിരിക്കാരുണ്ടായിരുന്ന കുഞ്ഞുപെങ്ങള്‍ മാറി നിന്ന് കരയുന്നത് അയാള്‍ കണ്ടു.അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല. തന്റെ കുഞ്ഞുപെങ്ങളെ മാറോടുചേര്‍ത്ത് അയാള്‍ സ്വാന്തനിപ്പിച്ചു.

"ഏട്ടന്‍ മടങ്ങിവരും മോളെ... എന്റെ കുഞ്ഞുപെങ്ങളെ കാണാന്‍ ഏട്ടന്‍ മടങ്ങിവരും."

ഇത്രയും പറഞ്ഞു തന്റെ പെട്ടിയുമായി അയാള്‍ പുറത്തേക്കിറങ്ങി. കൊയ് ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടന്നു നീങ്ങുന്ന പട്ടാളക്കാരനാകന്‍ ഇറങ്ങിപ്പുറപ്പെട്ട തന്റെ ഏട്ടനെ അവള്‍ കൈവീശി യാത്രയാക്കി . കുട്ടേട്ടന്‍ ദൂരെ മറയുന്നതുവരെ അവള്‍ നോക്കിനിന്നു. പിന്നീട് ഒരു നീണ്ട കാത്തിരിപ്പായിരുന്നു. കുട്ടേട്ടന്‍ എന്ന പട്ടാളക്കാരന്റെ വരവും കാത്ത് കുഞ്ഞുപെങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്‌.....

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

എന്റെ ഈ ബ്ലോഗില്‍ ഞാന്‍ പരാമര്‍ശിട്ടുള്ള കഥാപാത്രങ്ങള്‍ തികച്ചും ഭാവനത്മകങ്ങള്‍ മാത്രമാണ്... അവര്‍ക്ക് മരിച്ചവരോ ജീവിച്ചിരികുന്നവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ അത് നിങ്ങളുടെ വെറും തോന്നല്‍ മാത്രമാണ് ...

ഒരു പുഞ്ചിരിയും കുറെ കണ്ണീരും.....

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അബുവിന്റെ സെല്ലില്‍ നിന്നും കണ്ടെടുത്ത ഒരു കത്ത് ജയില്‍വാര്‍ഡന്‍ വായിക്കുന്നു...

"പല പ്രണയങ്ങളും തുടങ്ങുന്നത് ചിലപ്പോള്‍ ഒരു പുഞ്ചിരിയില്‍ നിന്നാവാം. എന്നാല്‍മിക്കതും അവസാനിക്കുന്നതാവട്ടെ കണ്ണീര്‍കായലിലും... "

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. വളരെ യാദ്രിസ്ചികമായിട്ടായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്... മനോഹരമായ ഒരു പുഞ്ചിരി. അതിലായിരുന്നു എല്ലാത്തിന്റെയും തുടക്കം... കലാലയ ജീവിതത്തിലെ ഓരോ ദിവസങ്ങളും ഞാന്‍ തുടങ്ങുന്നത് അവളുടെ പുഞ്ചിരി കണികണ്ടുകൊണ്ടായിരുന്നു....

മനോഹരമായ ആ പുഞ്ചിരിയുടെ പിറകില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങുന്നത്‌ പലപ്പോഴും ഞാന്‍ അറിഞ്ഞു... അവളെ ഒന്ന് പരിചയപ്പെടണമെന്ന് എനിക്ക് തോന്നി... ഒരിക്കല്‍ ഒരു സായാഹ്നത്തില്‍ അവള്‍ ഒറ്റക്ക് പോകുമ്പോള്‍ ഞാന്‍ അവളുടെ അടുത്ത് ചെന്നു. അപ്പോഴും അവളുടെ പുഞ്ചിരി തൂകിയ മുഖം ഞാന്‍ കണ്ടു. ഞാന്‍ അവളെ പരിചയപ്പെട്ടു. സ്നേഹ. അതായിരുന്നു അവളുടെ പേര്. ആ പരിചയം ഒരു സൗഹൃദത്തിലേക്ക് വളര്‍ന്നു... ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി മാറി. സ്നേഹയുടെ സ്നേഹാര്‍ദ്രപരമായ സംസാരം എന്നെ വല്ലാതെ ആകര്‍ഷിച്ചു... ഞാന്‍ അവളുടെ ആരാധികയായി....

ദിവസങ്ങളും ആഴ്ചകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.... ഞാന്‍ അവളോടെ വല്ലാതെ അടുത്തു...
സൗഹൃദം മറ്റേതോ തലത്തിലേക്ക് എന്നെ വലിച്ചിഴക്കുന്നത് ഞാന്‍ അറിഞ്ഞു... ഊണിലും ഉറക്കത്തിലും അവളെക്കുറിച്ച് മാത്രമായി എന്റെ ചിന്ത...

ഒരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു... " ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ?"

"ഇല്ല" എന്ന ഒറ്റവാക്കിനപ്പുറം അതിനെ ബലപ്പെടുത്താന്‍ ആയിരം വസ്തുതകളും അവള്‍ നിരത്തി. അതോടെ എന്റെ ആത്മവിശ്വാസവും കൂടി. എന്റെയുള്ളില്‍ എവിടെയോ പൊട്ടിമുളച്ച അനുരാഗത്തിന്റെ നാമ്പുകളെപ്പറ്റി അവളോട്‌ തുറന്നു പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു... എന്നിട്ടും മനസ്സ് മടിച്ചു...

കാലം കടന്നു പൊയ്ക്കൊണ്ടിരുന്നു... അന്നുവരെ ഞാന്‍ അവളോട്‌ സംസാരിക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല... ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴൊക്കെ അവളും വളരെ താല്പര്യത്തോടെതിരിച്ചും സംസാരിക്കുമായിരുന്നു... അവളുടെ വിഷമങ്ങളും മറ്റും എന്നോടും പറയുമായിരുന്നു... എന്നോടവള്‍ക്ക് തിരിച്ചും പ്രണയമുണ്ടാകുമോ എന്നുപോലും ഞാന്‍ സംശയിച്ചു... അന്നുവരെ ആനുകാലികങ്ങളിലും മറ്റും മാത്രം വായിച്ചറിഞ്ഞ പ്രണയം എന്ന പ്രഹേളിക എന്താണെന്ന് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു....

ഒടുവിലൊരുനാള്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു... എല്ലാം തുറന്നു പറയുക... അന്ന്ചാറ്റല്‍മഴയുണ്ടായിരുന്നു.... എന്തിനോവേണ്ടി അത് തോരാതെ പെയ്തുകൊണ്ടിരുന്നു.... കോളേജില്‍നിന്നും ഹോസ്റ്റലി ലേക്കുള്ള വഴിയിലൂടെ അന്നവള്‍ ഒറ്റയ്ക്ക് കുടയും ചൂടി നടന്നു പോകുന്നത് ഞാന്‍കണ്ടു... അപ്പോള്‍ തന്നെ ഞാന്‍ എന്റെ ബൈക്കില്‍ അവളുടെ അടുത്തെത്തി ... അവള്‍ ഒരല്പം ആശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് കുട എനിക്കുകൂടി നീട്ടി... ഞാന്‍ പറഞ്ഞു....

"വിരോധമില്ലെങ്കില്‍, മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ നമുക്ക് ആ പാര്‍ക്ക് വരെ പോയ്‌ക്കുടെ ? "

അവള്‍ വീണ്ടും പുഞ്ചിരിച്ചു... "അതിനെന്താ? പോയിട്ട് വരാം... " എന്റെ മനസ്സില്‍ ആയിരം പൂക്കള്‍ഒരുമിച്ചു വിരിഞ്ഞതുപോലെ എനിക്ക് തോന്നി...

ഞങ്ങള്‍ പാര്‍ക്കിലെത്തി... രണ്ട് ഐസ്ക്രിം ഓര്‍ഡര്‍ ചെയ്തു...

അവളുടെ പുഞ്ചിരിതൂകിയ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു....

"സ്നേഹേ... എനിക്ക് നിന്നോട് കുറെ കാര്യങ്ങള്‍ പറയുവാനുണ്ട് ... "

"ഓ ... എങ്കില്‍ ആദ്യം ഞാന്‍ ഒരു കാര്യം നിന്നോട് പറയാം.... ചിലപ്പോള്‍ നിനക്ക് അതൊരു സര്‍പ്രൈസ് ആകാം ... എന്റെ കല്യാണം ഉറപ്പിച്ചു... അടുത്ത 24 - ന് Le-meridiyan ആഡിറ്റൊരിയത്തില്‍... Love marriage ആണ്... നീ തീര്‍ച്ചയായും വരണം... "

എന്നെ ഞാന്‍ സ്വയം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.... ഞാന്‍ വെറും മണ്ടനായിരുന്നുവെന്നുഞാന്‍ മനസ്സിലാക്കി... എനിക്കുപിന്നെ ഒന്നും പറയുവാനുണ്ടായിരുന്നില്ല... മനസ്സ് വല്ലാതെ വേദനിച്ചു... എന്നിട്ടും ഞാന്‍ അവളോട്‌ പറഞ്ഞു... "Congratz....!!!"

ഒരാഴ്ചക്ക് ശേഷം ലാസ്റ്റ് സെം എക്സാം തുടങ്ങുകയായിരുന്നു... കൂട്ടുകാര്‍ എല്ലാവരുംപഠനത്തിരക്കിലായിരിക്കുമ്പോള്‍ ഞാന്‍ മാത്രം തകര്‍ന്ന മനസ്സുമായി ഒറ്റക്കായിരുന്നു... ജയിക്കാനായിഒന്നും പഠിച്ചിട്ടില്ല... കഴിഞ്ഞ വര്‍ഷം വരെ ക്ലാസ്സ്‌ ടോപ്‌ ആയിരുന്നു... എന്റെ മനസ്സില്‍ ചോദ്യചിഹ്നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു....


എങ്ങനെയൊക്കെയോ ഓരോ ദിവസങ്ങള്‍ കഴിഞ്ഞു പോയ്ക്കൊണ്ടിരിന്നു... ഓരോ എക്സാം പേപ്പറിലുംഅവളുടെ ചിരിക്കുന്ന മുഖം തെളിയുന്നതായി എനിക്ക് തോന്നി...

ഒടുവിലൊരുനാള്‍ എക്സാം അവസാനിച്ചു... നിരാശ കലര്‍ന്ന മനസ്സുമായി ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുകയയിരുന്നു...

ഒരു ദിവസം നാലഞ്ച് പോലീസ്സുകാര്‍ വീട്ടിലേക്കു കയറിവന്ന് എന്നെ ബലമായി പിടിച്ചിറക്കി സ്റ്റെഷനിലേക്ക് കൊണ്ടുപോയി ... ജീപ്പ് വിട്ടുപോകുമ്പോള്‍ അമ്മയുടെ നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടു... ഒരു കുറ്റവും ചെയ്യാത്ത എന്നെ എന്തിനാണ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു...

പിന്നീടാണ്‌ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്...കല്യാണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്നേഹയുടെ കാമുകന്‍ കൊല്ലപ്പെട്ടു.... അന്വേഷണം സീരിയസ് ആയി നടക്കുന്നുണ്ട് .... അതിന്റെപേരില്‍ സംശയമുള്ളവരെയെല്ലാം അവര്‍ അകത്താക്കിയിരിക്കുകയാണ്... സ്നേഹതന്നെയാണത്രേതന്നെ കൊലപ്പുള്ളി എന്ന സംശയത്തില്‍ രണ്ടു പേരെ കാണിച്ചു കൊടുത്തത്... ആ രണ്ടു പേരില്‍ ഞാനും അകപ്പെട്ടു... അതാണ് സത്യം...

എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി... അവളുടെ മനോഹരമായ പുഞ്ചിരിയുടെ പിറകില്‍ ഇങ്ങനെയൊരു മുഖം ഉണ്ടെന്നു ഞാന്‍ ഒരിക്കല്‍പോലും തിരിച്ചറിഞ്ഞില്ല... ഞാന്‍ ഒരു വലിയ പാഠം പഠിച്ചു...

പല കാര്യങ്ങളും പിന്നീടാണ് ഞാന്‍ അറിഞ്ഞത്... അവളുടെ അച്ഛന്‍ സ്ഥലത്തെ എസ് ഐ ആണത്രേ ... ബിസിനസ്‌ രംഗത്തെ വഴക്കാണ് കൊലപതകത്തിലേക്കു വഴി തുറന്നതെന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടു ... എന്നാല്‍ കൊലയളിക്കെതിരെ തക്കതായ തെളിവുകള്‍പോലീസിന് ഇല്ലത്രെ...

ഇപ്പോള്‍ ഞാന്‍ ജയിലില്‍ ആയിട്ട് മാസം രണ്ടു കഴിയുന്നു... കൂടെയുണ്ടായിരുന്ന ആളെ എന്തോപാര്‍ട്ടി പിടിപാടിന്റെ പേരില്‍ ജാമ്യത്തില്‍ വിട്ടു... എനിക്കാരും അങ്ങനെ ഇല്ലാത്തതിനാല്‍ ഞാന്‍മാത്രമായി ഇവിടെ ഈ കൂരിരുളില്‍... ആദ്യമൊക്കെ അമ്മ വരുമായിരുന്നു... ഇപ്പൊ വയ്യാതെകിടപ്പിലാണെന്ന് രാഘവന്‍ മാഷ് വന്നപ്പോ പറഞ്ഞു... ഇനി എത്ര നാള്‍ ഈ ഇരുട്ടില്‍ തനിച്ചിങ്ങനെ കഴിയും?

ഇപ്പോള്‍ ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോള്‍ എനിക്ക് പേടിയാണ്... അവളോട്‌ ഞാന്‍ എന്ത് തെറ്റാണുചെയ്തത്? എന്ത് കാരണത്താല്‍ ആയിരിക്കാം അവള്‍ എന്നെ കൊലയാളിയായി സംശയിച്ചത്? ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നു....എങ്കിലും ഞാന്‍ ജീവിക്കുകയാണ്... എനിക്കുവേണ്ടി... എന്റെ അമ്മയ്ക്കുവേണ്ടി ...."

ഇതൊക്കെ എന്തിനാണ് ഞാന്‍ വെറുതെ എഴുതിക്കുട്ടുന്നതെന്ന് എനിക്കറിയില്ല... എങ്കിലും ഞാന്‍ എഴുതുകയാണ്... മനസ്സിലുള്ള വേദനകള്‍ ഈ കടലാസ്സിലേക്ക് പകര്‍ത്തുമ്പോള്‍ ഒരു ആത്മശാന്തി... അത്രമാത്രം...!!! "

ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു ... പുറത്തേക്കുനോക്കിയപ്പോള്‍ അങ്ങ് ദൂരെ ഒരു മരച്ചുവട്ടില്‍ തനിയെ ഇരുന്ന് എന്തോ ആലോചിക്കുന്ന അബുവിനെയാണ് അയാള്‍ കണ്ടത്... കുറെ നേരം അബുവിനെത്തന്നെ നോക്കിനിന്ന ശേഷം അയാള്‍ ഒന്നും മിണ്ടാതെ തിരുഞ്ഞു നടന്നു.... കാരണം അയാള്‍ വെറുമൊരു വാര്‍ഡന്‍ മാത്രമായിരുന്നു ... ഇതുപോലെ ഒട്ടേറെ ജയില്‍പ്പുള്ളികളുടെ വിഷമങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ഒരു പാവം ജയില്‍വാര്‍ഡന്‍...