2012, നവംബർ 29, വ്യാഴാഴ്‌ച

ഓര്‍മയിലെ സുവര്‍ണ നിമിഷങ്ങള്‍...


 നമ്മുടെ ജീവിത യാത്രയില്‍ നാം പോലുമറിയാതെ നമ്മെ സ്വാധീനിക്കുന്ന ചില വ്യക്തികള്‍ ഉണ്ട്. കടന്നു വന്ന വഴികളില്‍ നമുക്കൊപ്പം സഞ്ചരിച്ചവര്‍., അവരോടൊപ്പമുള്ള നിമിഷങ്ങള്‍.., അവര്‍ പറഞ്ഞു തന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.., കളിചിരി തമാശകള്‍... ഒരു പക്ഷേ അവരുടെ സാമീപ്യം പോലും നമുക്ക് വളരെയേറെ സന്തോഷം പകരുന്നതാവും.   പിന്നീടൊരിക്കല്‍ അവരില്‍ നിന്നും ഒരുപാട് അകന്ന് മറ്റൊരു വഴിയില്‍ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ പഴയെ കാലത്തെ പൊടിപിടിച്ച ഓര്‍മകളില്‍ ആ സുവര്‍ണ്ണ നിമിഷങ്ങള്‍ നാം ഓര്‍മിക്കും. അപ്പോഴുണ്ടാകുന്ന ആ നൊസ്റ്റാള്‍ജിയ... അത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒന്നാണ്. 

ഇനി കാര്യത്തിലേക്ക് കടക്കാം:

പഴയ കമ്പനിയില്‍ ഞാന്‍ ജോയിന്‍ ചെയ്യുന്ന സമയത്ത്, എന്‍റെ ടീമില്‍ ആകെ പത്തു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞ്, അതില്‍ ഒരു ചേച്ചിയെ മാത്രം പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞാണ് ഞാന്‍ പരിചയപ്പെടുന്നത്. ആദ്യ മാത്രയില്‍ തന്നെ വളരെ നല്ല അടുപ്പം തോന്നി. ജോലിയില്‍ വളരെയേറെ ആത്മാര്‍ത്ഥതയുള്ള വളരെ സോഫ്റ്റ്‌ ആയ ഒരു വ്യക്ത്തിത്വം. അക്ഷരങ്ങളെ വളരെയേറെ സ്നേഹിക്കുന്ന കലാബോധമുള്ള മനസ്സിന്‍റെ ഉടമ. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ തമ്മില്‍ അടുത്തു.

ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും എനിക്ക് വളരെയേറെ സഹായങ്ങള്‍ ചെയ്തു തരുമായിരുന്നു ആ ചേച്ചി. എന്‍റെ എഴുത്തിനെ ഇത്രത്തോളം പ്രോത്സാഹിപ്പിച്ചിട്ടുള്ള മറ്റൊരു വ്യക്ത്തി ഈ ദുനിയാവില്‍ വേറെ ഇല്ലെന്നു പോലും പറയാം. ചേച്ചിയുടെ ആവശ്യപ്രകാരം ചേച്ചിക്ക് വായിക്കാന്‍ വേണ്ടി മാത്രമായി "പച്ചപ്പിന്‍റെ  നാട്ടുവഴികള്‍" എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. എന്‍റെ ജന്മ നക്ഷത്രം തന്നെയാണ് ചേച്ചിയുടെതും എന്ന സത്യം ഞാന്‍ മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നു. 

ചേച്ചിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വിവാഹ ദിനത്തിലും പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കല്യാണത്തിനു ശേഷം ചേച്ചി മടങ്ങി വന്നപ്പോഴും ഞങ്ങളുടെ സൌഹൃദം മാറ്റമില്ലാതെ തുടര്‍ന്നു. എന്‍റെ സ്വന്തം ചേച്ചിയെപ്പോലെ ഞാന്‍ അവരെ കണ്ടു തുടങ്ങിയ നാളുകള്‍. പിന്നൊരിക്കല്‍ ചേച്ചി Pregnant ആയപ്പോള്‍ ചേച്ചിയെപ്പോലെ ഒരു സുന്ദരിക്കുട്ടി ആയിരിക്കും ജനിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ വെറുതേ പ്രവചിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസമായിരുന്നു എനിക്ക് മറ്റൊരു ജോബ്‌ ഓഫര്‍ വന്നതും ഞാന്‍ അവിടെ നിന്നും ജോലി രാജി വെക്കാന്‍ തീരുമാനിച്ചതും. ഒടുവിലൊരുനാള്‍ ചേച്ചിയെ പിരിഞ്ഞു പോകേണ്ട ദിവസമെത്തിയപ്പോള്‍ വീണ്ടും കാണാം എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ അവിടെ നിന്നും പടിയിറങ്ങുന്നത്. 

പിന്നീട് ഞാന്‍ ഗള്‍ഫില്‍ വന്നതിനു ശേഷമാണ് ചേച്ചി ഒരു അമ്മയാവുന്നത്. എന്‍റെ കരിനാക്കിന്‍റെ ശക്തി ആണോ അതോ ദൈവത്തിന്‍റെ അനുഗ്രഹം ആണോ എന്നറിയില്ല, പ്രവചനം പോലെ തന്നെ ചേച്ചിക്ക് ഒരു പെണ്‍കുട്ടി പിറന്നു. 

രണ്ടു മാസം മുന്‍പത്തെ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ പഴയ കമ്പനിയില്‍ പോയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ചേച്ചിയെ ഞാന്‍ വീണ്ടും കണ്ട ദിവസം.ചേച്ചി അമ്മയായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പക്ഷേ കുട്ടിയെ ഇതുവരെ നേരില്‍ കാണാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന ഒരു വിഷമം മാത്രം ബാക്കി.

രണ്ടു ദിവസം മുന്‍പ്‌ ഫേസ് ബുക്കില്‍ ആ ചുന്ദരി വാവയുടെ പടം ചേച്ചി പോസ്റ്റ്‌ ചെയ്തിരുന്നു. ഒരു ക്യൂട്ട് വാവ. അത് കണ്ടപ്പോള്‍ ചേച്ചിയുടെ അനുവാദത്തോടുകൂടി തന്നെ ആ വാവയുടെ പടം ഇവിടെയും പോസ്റ്റ്‌ ചെയ്യണം എന്ന് എനിക്ക് തോന്നി. വാവയുടെ പടം മാത്രം പോസ്റ്റ്‌ ചെയ്‌താല്‍ ഏതൊരു പോസ്റ്റിനെപ്പോലെയും അത് കടന്നു പോകുമെന്ന് തോന്നിയതിനാല്‍, ചേച്ചിയെപ്പറ്റിയും കുറച്ചു എഴുതട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, "നിന്‍റെ എഴുത്തല്ലേ.. എനിക്കിഷ്ട്ടാ നിന്‍റെ എഴുത്ത്... നീ ധൈര്യമായി എഴുതിക്കോളൂ" എന്നാണു ചേച്ചി മറുപടി പറഞ്ഞത്. ആ ഒരു ധൈര്യത്തിലാണ് ഇത്രയും എഴുതിപ്പിടിപ്പിച്ചത്‌. 

ദാ ഇദാണ്‌ ചേച്ചിയുടെ ചുന്ദരി വാവ. പേര് നൈനിക.

 

2012, ജൂൺ 23, ശനിയാഴ്‌ച

ഓര്‍മയിലെ സുന്ദരിക്കൊച്ചി...

കൊച്ചിയെന്നു കേള്‍ക്കുമ്പോള്‍ ഇന്നും ഓര്‍മകളുടെ തണുപ്പാണ്. അലഞ്ഞിട്ടുണ്ട് ഒരുപാട് ആ തെരുവോരങ്ങളില്‍. ബിരുദത്തിനു ശേഷമുള്ള തുടര്‍ പഠനങ്ങള്‍ക്കായാണ് ഞാന്‍ കൊച്ചിയുടെ മടിത്തട്ടിലേക്ക് കുടിയേറുന്നത്. ആ സമയത്താണ് കൊച്ചിയെ കൂടുതല്‍ അടുത്തറിയുന്നത്. ഒരു സോഫ്റ്റ്‌വെയര്‍ കോഴ്സിന്‍റെ പേര് പറഞ്ഞായിരുന്നു ആ ദേശാടനം. മനസ്സില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സിനിമാ മോഹങ്ങളുമായാണ് ഞാന്‍ കൊച്ചിക്ക്‌ വണ്ടി കയറുന്നത്. പഠനത്തെക്കാളുമുപരി സിനിമയില്‍ എന്തെങ്കിലും ഒരു അവസരത്തിനു വേണ്ടി ആയിരുന്നു ആ യാത്രയുടെ പ്രാഥമിക ലക്ഷ്യം തന്നെ. നാല് വര്‍ഷം ഒരേ ക്ലാസ്മുറിയില്‍ ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.

മാസം 75 രൂപയ്ക്കു ഒരു ഷെയറിംഗ് അക്കോമൊഡെഷന്‍ അവിടെയുള്ള ഒരു സുഹൃത്ത് മുഖാന്തിരം ഞങ്ങള്‍ തരപ്പെടുത്തി. നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനടുത്ത് രണ്ടു നിലകളിലായി ഒരു പഴയ വീട്. മുകളിലത്തെ നിലയിലായിരുന്നു റൂം അനുവദിച്ചത്. റൂം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ഒരു വലിയ ഹാള്‍. അതില്‍ അഞ്ചാറു പേരോളമുണ്ട്. കേരളത്തിന്‍റെ പല ജില്ലകളില്‍ നിന്നുള്ളവര്‍. മിക്കവരെയും പരിചയപ്പെട്ടു. അതില്‍ രണ്ടു മൂന്നു പേര്‍ നമ്മളെപ്പോലെ സിനിമാ പ്രാന്ത് ഉള്ളവരായിരുന്നു എന്ന് അവരുടെ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ക്ലാസ്സ്‌ ഉച്ചക്ക് രണ്ടു മണി മുതല്‍ നാല് മണി വരെയുള്ള രണ്ടു മണികൂര്‍ മാത്രമായിരുന്നു. അടിച്ചുപൊളിച്ചു നടക്കാന്‍ ആവോളം സമയമുണ്ട്. ഒരു വശത്ത്‌ കൊച്ചിക്കായല്‍.. മറുവശത്ത്‌ കവിത , സരിത, സംഗീത, സവിത, പദ്മ, ഷേണായീസ് തുടങ്ങി വിശാലമായ ടാക്കീസുകള്‍. മിക്കവാറും പടങ്ങള്‍ റിലീസ് ദിവസം തന്നെ ഒന്നുവിടാതെ കണ്ടുതീര്‍ത്തു. അങ്ങനെ സിനിമാ ആസ്വാദനവും, ചര്‍ച്ചയും, പഠനവുമൊക്കെയായി ദിവസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം...

(തുടരും )

2012, മേയ് 22, ചൊവ്വാഴ്ച

അതിജീവനത്തിന്‍റെ കാല്‍ നൂറ്റാണ്ട്

കടന്നുപോയ ഇരുപത്തിനാല് വര്‍ഷങ്ങള്‍ ..... സന്തോഷത്തിന്‍റെ മധുരവും സങ്കടത്തിന്‍റെ കയ്പ്പും മാറി മാറി രുചിച്ചറിഞ്ഞ വഴിയാത്രകള്‍... വഴികളേറെ സഞ്ചരിച്ച് ഇന്നിവിടെ എത്തിനില്‍ക്കുമ്പോള്‍ എന്നും ഓര്‍ത്തുവെക്കാന്‍ നിറമുള്ളതും ഇല്ലാത്തതുമായ ഓര്‍മ്മകള്‍ സമ്മാനിച്ച നല്ലവരായ സുഹൃത്തുക്കള്... വേദനിച്ച നിമിഷങ്ങളില്‍ സഹായഹസ്തവുമായി ഓടിയെത്തിയവര്‍ മുതല്‍ കാര്യസാധ്യത്തിനു മാത്രം കൂടെ നിന്ന ശേഷം തിരിഞ്ഞു നോക്കാതെ പോയവര്‍ വരെ... പലരും പരിധിവിട്ട് പുറത്തുപോയെങ്കിലും ചിലര്‍ ഇപ്പോഴും പരിധിക്കുള്ളില്‍ത്തന്നെയുണ്ട്... എല്ലാവരുടെയും പേര് ഈ അവസരത്തില്‍ എടുത്തു പറയാന്‍ സാധിക്കില്ലെങ്കിലും പലരോടും എനിക്ക് കടപ്പാടുകളുണ്ട്... ഇതുവരെ എന്‍റെകൂടെ യാത്ര ചെയ്ത് എന്നെ അടുത്തറിഞ്ഞ എന്‍റെ സുഹൃത്തുക്കള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണം എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക .... തുടര്‍ന്നുള്ള എന്‍റെ യാത്രയിലും നിങ്ങള്‍ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു... യാത്ര തുടരാം നമുക്ക്... ഇനിയുമേറെക്കാലം...

എനിക്ക് ജന്മം തന്ന്, എന്നെ വളര്‍ത്തി വലുതാക്കി ഈ നിലയില്‍ എത്തിച്ച എന്‍റെ അമ്മക്ക് മുന്‍പില്‍ ഈ ജന്മദിനം ഞാന്‍ സമര്‍പ്പിക്കുന്നു... അമ്മയുടെ സ്നേഹവും പ്രോത്സാഹനവും ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ഇന്നത്തെ ഞാന്‍ ആകുമായിരുന്നില്ല... ഒപ്പം എന്‍റെ കൂടെ നിന്ന് എന്നെ ഇതുവരെ കൊണ്ടെത്തിച്ച എന്‍റെ സര്‍വേശ്വരനും... ആ ശക്തിക്ക് മുന്‍പില്‍ ഞാന്‍ ഒരിക്കല്‍ കൂടി ശിരസ്സ്‌ നമിക്കുന്നു...

കാലം വീണ്ടും സഞ്ചരിക്കുകയാണ്...
ഇതുവരെ കണ്ടുമുട്ടിയവരോടും ഇനി കാണാനിരിക്കുന്നവരോടും എനിക്ക് പറയാനുള്ളത്....

മറ്റുള്ളവര്‍ക്ക് നിങ്ങളെക്കൊണ്ട് ആവുന്ന നന്മ ചെയ്യുക... ദൈവം അതിനുള്ള ഫലം എന്നെങ്കിലും തരാതിരിക്കില്ല...

സ്വന്തം ജീവനേക്കാള്‍ മറ്റൊരാളെ സ്നേഹിക്കതിരിക്കുക... കാരണം സ്വന്തം കാര്യലാഭത്തിനു വേണ്ടി അയാള്‍ നിങ്ങളെ ഒരിക്കല്‍ തള്ളിപ്പറയുമ്പോള്‍ നീറുന്നത് നിങ്ങളുടെ മാത്രം മനസ്സായിരിക്കും...

സ്വന്തം ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ അന്യരുടെ കയ്യില്‍ കൊടുക്കാതെ അവരില്‍ നിന്നും നല്ല ഉപദേശങ്ങള്‍ മാത്രം സ്വീകരിച്ച് സ്വന്തം മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക... സ്വന്തം കഴിവില്‍ വിശ്വസിക്കുക...


2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഓട്ടമത്സരം

മൂന്നാംതരം വരെ വീടിനടുത്തുള്ള കൊച്ചുസ്കൂളിലായിരുന്നു എന്റെ പഠനം. അതിനു ശേഷം അമ്മ അധ്യാപികയായി ജോലി ചെയ്യുന്ന കാരക്കാട് സ്ക്കൂളിലേക്ക് മാറി. കുട്ടികളുടെ കുറവ് നികത്തി എണ്ണം തികക്കാനുള്ള ഒരു പോംവഴി ആയിരുന്നു അതെന്ന് പിന്നീട് മനസ്സിലാക്കി.

അധ്യാപികയുടെ മകനായതുകൊണ്ടാവം, മകനെ സ്വന്തം സ്ക്കൂളിലെ കലാകായിക പ്രതിഭ ആക്കിതീര്‍ക്കാന്‍ അമ്മക്ക് ആഗ്രഹമുണ്ടായിരുന്നു. കലോത്സവങ്ങളിലും മറ്റും എന്നെക്കൊണ്ട് പാട്ട് പാടിപ്പിക്കാന്‍ അമ്മക്ക് വലിയ ഇഷ്ട്ടമായിരുന്നു. എന്നാല്‍ ഇത്തവണ ഒരു പ്രത്യേകത ഉണ്ടായി. സ്ക്കൂളില്‍ സ്പോര്‍ട്സ് മത്സരം നടക്കാന്‍ പോകുന്നു. കുറെ മിടുക്കന്മാര്‍ അതിലൊക്കെ ഒരു കൈനോക്കാന്‍ പേരുനല്‍കി. എന്നാല്‍ എനിക്കതിലൊന്നും ഒരു താല്‍പര്യവും തോന്നിയിരുന്നില്ല. അമ്മക്കാണെങ്കില്‍ എന്നെയും പങ്കെടുപ്പിച്ചേ മതിയാവൂ എന്നായി. കായിക ഇനങ്ങളില്‍ ആദ്യം നൂറ് മീറ്റര്‍ ഓട്ടമത്സരമായിരുന്നു. സ്കൂള്‍ മുറ്റം തന്നെയായിരുന്നു അങ്കത്തട്ട്. മത്സരം തുടങ്ങുന്നതിനു മുന്‍പ് അമ്മ എന്നോട് ചോദിച്ചു നിനക്കും കൂടി പങ്കെടുത്തുകൂടെ എന്ന്. പക്ഷെ എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു. അക്കാലത്ത് അവിടെ ഗീത എന്നൊരു ടീച്ചര്‍ ഉണ്ടായിരുന്നു. എന്നെ മലയാളം പഠിപ്പിക്കുന്ന ടീച്ചര്‍. ഞാന്‍ കൂടി മത്സരത്തില്‍ പങ്കെടുക്കണമെന്ന് അവരും വാശി പിടിച്ചു. ഒടുവില്‍ മുഴുവന്‍ ടീച്ചര്‍മാരും നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ വഴങ്ങി.



ആമയുടെയും
മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ കേട്ടിട്ടുണ്ടന്നല്ലാതെ അന്നുവരെ ഒരു ഓട്ടമത്സരവും ഞാന്‍ കണ്ടിട്ടില്ലായിരുന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും 100 മീറ്റര്‍ അകലെ ഒരു മതിലുണ്ട്. മതിലില്‍ ഓടി ചെന്ന് തൊട്ടിട്ട് തിരിച്ചോടി ആദ്യം സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ എത്തുന്ന ആളാണ്‌ വിജയി. നിബന്ധനകളൊക്കെ ടീച്ചര്‍മാര്‍ കുട്ടികളോട് വിവരിച്ചുകൊടുത്തു. അങ്ങനെ അഞ്ചു പേരില്‍ മൂന്നാമനായി ഞാനും സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ നിലയുറപ്പിച്ചു. അടുത്ത ഒരു വിസിലോടുകൂടി മത്സരം ആരംഭിക്കുമെന്ന് അറിയിച്ചു. one, two, three, start... വിസിലടിച്ചു. ഓട്ടം തുടങ്ങി. അപ്പ്, അപ്പ്, അപ്പ്... കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടല്ലേ രസം. ഞാന്‍ ഓടി പകുതി ആയപ്പോഴേക്കും കൂടെ ഓടിയവര്‍ അതാ മതിലില്‍ തൊട്ടു തിരിച്ചു വരുന്നു. മത്സരത്തില്‍ ജയത്തിനല്ലേ പ്രാധാന്യം. മതില്‍ ഞാന്‍ ഉപേക്ഷിച്ചു. ആദ്യം
സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ എത്താന്‍ വേണ്ടി ഞാന്‍ തിരിഞ്ഞോടി. കണ്ടു നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നു. പിന്നെ കൂട്ടച്ചിരിയായി. പക്ഷെ ക്ലൈമാക്സിലും അട്ടിമറി സംഭവിച്ചു. സെക്കണ്ടുകള്‍ക്കുള്ളില്‍ മറ്റുള്ളവര്‍ തന്നെ ഒന്നൊന്നായി സ്റ്റാര്‍ട്ടിംഗ്പോയിന്റില്‍ എത്തി. ഞാന്‍ അപ്പോഴും പാതി വഴിയിലായിരുന്നു.



കഴിഞ്ഞത് കഴിഞ്ഞു. ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് അവിടെ നിന്നും മടങ്ങി. പിന്നെ എന്റെ ജീവിതത്തിലിന്നുവരെ ഒരു ഓട്ടമത്സരത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ല.

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ഒരായിരം പ്രണയദിനാശംസകള്‍....

പ്രണയത്തിന്റെ തണുപ്പോ വിരഹത്തിന്റെ വേദനയോ ഇല്ലാതെ ഒരു പ്രണയദിനം കൂടി കടന്നു പോകുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ലാതെ, ഒരു മൗനം മാത്രം കൂടെ.... പ്രണയിക്കുന്നവര്‍ക്ക് എന്റെ ഒരായിരം പ്രണയദിനാശംസകള്‍....

2010, നവംബർ 19, വെള്ളിയാഴ്‌ച

ഋതുഭേദങ്ങള്‍

ഒരുപാട് പ്രതീക്ഷകളുമായാണ് ആ പതിനെട്ടുകാരന്‍ കലാലയത്തിലെത്തിയത്. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിത്തീരുക എന്നത് അവന്റെ ഒരു ചിരകാലാഭിലാഷമായിരുന്നു. അതിനായി ഐടി വിഭാഗമാണ്‌ അവന്‍ തെരഞ്ഞെടുത്തത്. പരീക്ഷകളില്‍ ഉന്നത വിജയം, കലകളില്‍ കുലപതി, ക്യാമ്പസ്‌ റിക്രൂട്ടുമെന്റ് വഴിയൊരു ജോലി തുടങ്ങി ഒട്ടേറെ സ്വപ്‌നങ്ങള്‍ അവനുണ്ടായിരുന്നു.

ഒന്നാം വര്‍ഷം ഒന്നാം ബെഞ്ചില്‍ ഒന്നാമാനായിട്ടായിരുന്നു അവന്റെ അരങ്ങേറ്റം. ലക്ചര്‍ ക്ലാസ്സുകളുടെ പേമാരികളില്‍ അവന്‍ നനഞ്ഞു തുടങ്ങിയ കാലമായിരുന്നു അത്. ലൈബ്രറികള്‍ അവന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു. റാഗിംഗ് ഒരു പേടി സ്വപ്നമായിരുന്നെങ്കിലും കലാലയത്തിന്റെ പുതിയ ചിട്ടകളില്‍ അത് അലിഞ്ഞില്ലാതായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കലാലയചുറ്റുവട്ടങ്ങള്‍ അവനു പരിചിതമായി തുടങ്ങി. ധാരാളം പുതിയ സുഹൃത്തുക്കള്‍ അവനുണ്ടായി. ക്ലാസുകളും കൊച്ചു കൊച്ചു പരീക്ഷകളുമായി ദിവസങ്ങള്‍ കടന്നുപോയി. അവസാനം പ്രധാന പരീക്ഷയുമെത്തി. പഠിച്ചത് മുഴുവന്‍ കടലാസ്സില്‍ നിറക്കേണ്ട ദിവസം. അധികം പ്രയാസങ്ങളില്ലാതെ പരീക്ഷകള്‍ ഒന്നൊന്നായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഒരു നാള്‍ അവന്‍ രണ്ടാം വര്‍ഷക്കാരനായി. ഇത്തവണയും കൂടുതല്‍ ഉത്സാഹത്തോടെ പഠിക്കണമെന്ന് അവന്‍ തീരുമാനിച്ചു. ചില അസൂയാലുക്കളായ വിരുതന്മാര്‍ അവന്റെ വളര്‍ച്ചയില്‍ ഉത്കണ്ഠപ്പെട്ടു. പല പ്രലോഭനങ്ങളുമായി അവര്‍ അവനു ചുറ്റും കൂടി. ക്രമേണ അവന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും സുഹൃത്തുക്കളുടെ എണ്ണം അവനു കൂടി വന്നു. അവരില്‍ പലരും അവനെ മറ്റു പല വഴിക്ക് ചിന്തിപ്പിച്ചു തുടങ്ങി. അധികം വൈകാതെ പഠനത്തിലുള്ള ശ്രദ്ധ അവനു കുറഞ്ഞു കുറഞ്ഞു വന്നു. ക്ലാസുകള്‍ കട്ട് ചെയ്യുവാനുള്ള ധൈര്യം അവനു കിട്ടി. ആളൊഴിഞ്ഞ കോണില്‍ കൂട്ടുകാരുമൊത്ത് പുകവലിയും മദ്യപാനവും അവന്‍ ആസ്വദിച്ചു തുടങ്ങി. അങ്ങനെ കുടിയും വലിയുമായി രണ്ടാംവര്‍ഷം കടന്നു പൊയ്ക്കൊണ്ടിരുന്നു. അപ്പോഴേക്കും അതിവേഗത്തില്‍ പ്രധാന പരീക്ഷയുമെത്തി. ഇത്തവണ പരീക്ഷ അവനു കീറാമുട്ടിയായിരുന്നു. എത്രയും വേഗം തീരണമേ പ്രാര്‍ത്ഥിച്ച് കൊണ്ട് എഴുതിയ പരീക്ഷ ഒരുനാള്‍ അവസാനിച്ചു.

കാലം അവനെ മൂന്നാം വര്‍ഷത്തിലെത്തിച്ചു. പ്രണയസുരഭിലമായിരുന്നു അവന്റെ മൂന്നാം വര്‍ഷം. അവിടെ അവന്‍ ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നു. പൂക്കളും കൈയിലേന്തി പല പെണ്‍കുട്ടികളുടെയും പിറകെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം. നിരാശയില്‍ നിന്നും കരകയറാന്‍ വേണ്ടും അവന്‍ ലഹരിയെതന്നെ ആശ്രയിച്ചു. പ്രണയം മടുത്തപ്പോള്‍ രാഷ്ട്രീയത്തിലേക്ക് അവന്‍ ചുവടു മാറ്റിച്ചവിട്ടി. അതിനും പ്രചോദനമായത് അവന്റെ കൂട്ടുകാര്‍ തന്നെയായിരുന്നു. തെരഞ്ഞെടുപ്പു കാലങ്ങളില്‍ മത്സരിക്കാന്‍ ധൈര്യം കാട്ടിയെങ്കിലും ഫലത്തില്‍ നിരാശയായിരുന്നു വീണ്ടും. അപ്പോഴേക്കും പഴയ പരീക്ഷകളുടെ ഫലം അവനെത്തേടിയെത്തി. സപ്ലികള്‍ തീമഴ പോലെയാണ് അവനുമേല്‍ പതിച്ചത്. കണ്ണടച്ച് തുറക്കും മുന്‍പേ വീണ്ടും പരീക്ഷയെത്തി. ഇത്തവണ അവനെഴുതാന്‍ ഷാജഹാന്റെ പ്രണയകഥയും ഇഎംഎസ് -ന്റെ രാഷ്ട്രീയജീവിതവുമായിരുന്നു ഉണ്ടായിരുന്നത്. പെയ്തൊഴിഞ്ഞ പേമാരി പോലെ മൂന്നാം വര്‍ഷവും കടന്നുപോയി.

അവസാന വര്‍ഷം വേദനകളുടെയും പ്രതീക്ഷകളുടെയുമായിരുന്നു. വേദനിക്കുന്ന നിമിഷങ്ങളില്‍ അവന്‍ തന്റെ സ്വപ്നങ്ങളെപ്പറ്റി ചിന്തിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം, കലകളില്‍ കുലപതി, ക്യാമ്പസ്‌ റിക്രൂട്ടുമെന്റ് വഴിയൊരു ജോലി ..! എല്ലാം ഒരു നിറം മങ്ങിയ ചിത്രമായി അവനു തോന്നി. കണ്ണുകളടക്കുമ്പോള്‍ സപ്ലികള്‍ ചുറ്റും നിന്ന് നൃത്തം കളിക്കുന്നതുപോലെ അവന് അനുഭവപ്പെട്ടു. സപ്ലികളുടെ കണക്കെടുപ്പുകള്‍ക്കിടയില്‍ വീണ്ടും പരീക്ഷയെത്തി. തന്റെ കലാലയ ജീവിതത്തിലെ അവസാനത്തെ പരീക്ഷാക്കാലമായിരുന്നു അത്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്താണ് ഇത്തവണ അവന്‍ പരീക്ഷയെഴുതിയത്. ഒരുനാള്‍ അവന്റെ കലാലയ ജീവിതം അവസാനിച്ചു. അതുവരെ എല്ലാത്തിനും കൂടെയുണ്ടായിരുന്ന അവന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ അവരവരുടെ കാര്യങ്ങള്‍ക്കായി പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും സപ്ലികളുടെ കണക്കും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമായി അവന്‍ ഒറ്റക്കായിരുന്നു.

**************************************************************
ഇവിടെ അവന്‍ എന്ന കഥാപാത്രം ഇന്നും പല കലാലയങ്ങളിലും പല ക്ലാസ്സ്‌റൂമുകളിലും ജീവിക്കുന്നുണ്ട്. ചിലര്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു, ചിലര്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു, മറ്റുചിലര്‍ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു. സ്വപ്നങ്ങളും പേറി വരുന്ന യുവ തലമുറയ്ക്ക് ഒരിക്കലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത് ഥിക്കാം.
------------------------------------------------------------------------------------------------
[2007-08 അധ്യയനവര്‍ഷത്തില്‍ MountZion Engineering college മാഗസിനിലെ സുവര്‍ണ്ണ താളുകളിലോന്നിലുടെ ആദ്യമായി വെളിച്ചം കണ്ട എന്റെ ഒരു ചെറുകഥയായിരുന്നു ഇത്.]

2010, നവംബർ 13, ശനിയാഴ്‌ച

ഒരു ചെരുപ്പിന്റെ വില...

ദിനേശന്‍. 21 വയസ്സ്. ജീവിതപ്രാരാബ് ധങ്ങള്‍ വളരെ ചെറുപ്പത്തിലെ തലയില്‍ ചുമക്കേണ്ടി വന്ന ഒരു യുവ ഭൌതികശാസ്ത്രബിരുദധാരി. പഠിച്ചിറങ്ങി അധികകാലം കാത്തുനില്‍ക്കേണ്ടി വന്നില്ല. അതിനുമുന്‍പ് തന്നെ നാട്ടില്‍തന്നെ അയാള്‍ ഒരു ജോലി അയാള്‍ സമ്പാദിച്ചു. 'സമ്പാദിച്ചു' എന്നു പറയുന്നതിലും ഭേദം 'സ്വരുക്കൂട്ടി' എന്നു പറയുന്നതാവും ഉചിതം. കാരണം അതയാളുടെ ആവശ്യമായിരുന്നു. അയാളുടെ കുടുംബത്തിലെ സ്ഥിതി അതായിരുന്നു. ഇപ്പോള്‍ അയാളുടെ അച്ഛന് തീരെ വയ്യാണ്ടായിരിക്കുന്നു. അച്ഛന് തണലായി അമ്മ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. മൂന്നു മനുഷ്യജീവിതങ്ങള്‍ മുന്നോട്ട് തള്ളിനീക്കണമെങ്കില്‍ വെറുതെയിരുന്നാല്‍ നടക്കില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. അതിനയാള്‍ കണ്ടുപിടിച്ച മാര്‍ഗം അയാളുടെ കാഴ്ചപ്പാടില്‍ ലളിതവും മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ലജ്ജാവഹവുമായിരുന്നു. കാരണം ഇരുപത്തിയൊന്നു വയസ്സുവരെ വിദ്യയുടെ പിറകെനടന്ന ദിനേശന്‍ ഇനി മുന്നോട്ടു പോകാന്‍ ജനങ്ങളുടെ support കൂടിയേതീരു എന്ന് മനസ്സിലാക്കി, അച്ഛന്റെ സ്വന്തം ജോലിയായിരുന്ന ചെരുപ്പുകുത്താണ് തിരഞ്ഞെടുത്തത് . അതും താന്‍ പഠിച്ചിറങ്ങിയ അതേ കലാലയത്തിനു മുന്‍പില്‍...

വാശിയായിരുന്നു അയാള്‍ക്ക്. ജീവിതത്തോടുള്ള വാശി. അതിനുവേണ്ടി അയാള്‍ കാലത്തിനെയും ചുറ്റുപാടിനെയും മറന്നു. ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ടെന്ന സത്യം ഉറക്കെപ്പറയാതെ തന്നെ അത് സമൂഹത്തിന് കാട്ടിക്കൊടുത്തുകൊണ്ടിരുന്നു. നേരിട്ടറിയാവുന്ന ചിലര്‍ അയാളെ കളിയാക്കി കടന്നുപോയി. മറ്റുചിലര്‍ മാറിനിന്ന് അടക്കം പറഞ്ഞു. ചിലരാകട്ടെ, അയാളെ ഉപദേശിക്കാന്‍ രംഗത്തെത്തിയെങ്കിലും വാക്കുകളുടെ stock തീര്‍ന്നപ്പോള്‍ സ്ഥലം വിട്ടു. അപ്പോഴും മറ്റൊന്നുമാലോചിക്കാതെ ദിനേശന്‍ അയാളുടെ പണി തുടര്‍ന്നു കൊണ്ടേയിരുന്നു... കാരണം അത്താഴത്തിനു മുട്ട് വരാതെ നോക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമായിരുന്നു...

ക്യാംപസിലെ സുന്ദരികളും സുന്ദരന്മാരും ദിനേശന്റെ സ്ഥിരം customers ആയിരുന്നു. സുന്ദരിമാരുടെ പിറകെ നടന്നു ചെരുപ്പ് തേഞ്ഞ ചില സുന്ദരന്മാരുടെയും, സുന്ദരന്മാര്‍ക്ക് പിടി കൊടുക്കാതെ ഓടിമാറിക്കൊണ്ടിരുന്ന ചില സുന്ദരിമാരുടെയും ചെരുപ്പുകള്‍ ദിനേശന്റെ കീശക്ക് കനം കൂട്ടിക്കൊണ്ടിരുന്നു. ഒരിക്കല്‍ ദിനേശന്റെ സ്വന്തം class teacher ആയിരുന്ന വാറുണ്ണി സാര്‍ ആ വഴിക്ക് വന്നു. ചെരുപ്പിന്റെ കീറിയ 'വാര്‍' ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം.

"ഹല്ലാ, ആരിത്? ദിനേശനോ ? " വന്നപാടെ അദ്ദേഹം ഒരു ചോദ്യം തൊടുത്തുവിട്ടു.

"അല്ല. ദിനേശന്‍, BSC.Physics." അയാള്‍ വിട്ടുകൊടുത്തില്ല.

വാറുണ്ണിക്ക് പിന്നെ വാക്കുകളുണ്ടയിരുന്നില്ല.

നാട്ടില്‍ കാലില്ലാത്തവരുടെ എണ്ണം തീരെ കുറവായതിനാലും, കാലുള്ളവര്‍ക്ക് ചെരുപ്പിന്റെ maintanance പ്രശ്നം വളരെ കൂടിയിരുന്നതിനാലും ദിനേശന്റെ കുടുംബത്തിന് അല്ലലില്ലാതെ കഴിയാന്‍ കഴിയുന്നു എന്ന് വേണം പറയാന്‍.

ദിനേശന്റെ വര്‍ക്കിനോടുള്ള commitment എടുത്തുപറയേണ്ട ഒന്നാണ്. ആത്മാര്‍ഥതയും സത്യസന്ധതയും ദിനേശന്റെ കൈമുതലായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ പാരമ്പര്യത്തിന്റെ തനിമ ജനഹൃദയങ്ങളെ ഒന്നാകെ അയാളിലേക്ക് അടുപ്പിച്ചു. അതുമൂലം അയാള്‍ക്ക് ഒരു ശത്രുവും ജനിച്ചു. അയാളുടെ അയല്‍ക്കാരന്‍ വര്‍ക്കിയായിരുന്നു ആ ശത്രു. ജോലിസ്ഥലത്തും ദിനേശന്റെ അയല്‍ക്കാരനായിരുന്നു വര്‍ക്കി. ശത്രുത അയാളുടെ കണ്ണുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം ഒരു stund നടത്താനുള്ള ത്രാണിയൊന്നും വര്‍ക്കിക്കുണ്ടയിരുന്നില്ല. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിയുടെ മുഖത്തെ expression ഒന്നു കാണേണ്ടതാണ്. ശോകവും ശത്രുതയും അസ്സൂയയുമെല്ലാം ഒരുമിച്ചു ആ മുഖത്ത് ജനിക്കും. പിന്നെയൊരു കരച്ചിലാണ്. ശേഷം കടയും പൂട്ടി ഒറ്റ മടക്കം. അതായിരുന്നു വര്‍ക്കി.

ദിനെശനിപ്പോള്‍ ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായിതീര്‍ന്നിരിക്കുന്നു. തങ്ങളുടെ ചെരുപ്പിന് എന്തു കേടുപാടുകളുണ്ടായാലും ഏവരും ആദ്യമോര്‍ക്കുന്നത് ദിനേശനെയായിരുന്നു.

രാവിലെ പത്തു മണി വരെ കടയില്‍ നല്ല തിരക്കാണ്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ചില അധ്യാപകരും തങ്ങളുടെ പാദരക്ഷകളുടെ സംരക്ഷണാര്‍ത്ഥം ദിനേശനെ ആശ്രയിക്കുന്ന സമയമാണത്. ദിനേശന്റെ കടയില്‍ തിരക്ക് കൂടുമ്പോള്‍ വര്‍ക്കിക്കും കോളാണ്. കാരണം, അപ്പോള്‍ മാത്രമാണ് ആള്‍ക്കാര്‍ അയല്‍പക്കത്തേക്ക് നീങ്ങിത്തുടങ്ങുന്നത്.

ദിനേശന്‍ ഒരു കൊച്ചു കലാകാരന്‍ കൂടിയായിരുന്നു. തിരക്കൊഴിയുമ്പോള്‍ മറ്റു ജോലികളില്ലെങ്കില്‍ കവിതയെഴുത്തായിരുന്നു അയാളുടെ വിനോദം. ഒരുപാട് എഴുതുവാറുണ്ടെങ്കിലും അവയൊന്നും ഇന്നുവരെ അയാള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. എല്ലാം ചേര്‍ത്ത് ഒരു കവിതാസമാഹാരം എന്നതായിരുന്നു അയാളുടെ സ്വപ്നം.

ദിവസങ്ങള്‍ ആഴ്ചകളായും ആഴ്ചകള്‍ മാസങ്ങളായും കടന്നുപൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ പതിവ് ജോലികളെല്ലാം കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു ദിനേശന്‍. കണ്ണുകളടച്ചു ചെറുതായൊന്നു മയങ്ങാന്‍ തുടങ്ങുമ്പോള്‍ "excuse me" എന്നൊരു പെണ്‍ശബ്ദം. ആലസ്യത്തില്‍ നിന്നുമുണര്‍ന്ന് അയാള്‍ പുറത്തേക്ക് നോക്കി. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി അതിസുന്ദരിയായ ഒരു നാടന്‍ പെണ്ണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നു. അവളുടെ വശ്യസൗന്ദര്യത്തില്‍ മതിമറന്ന അയാള്‍ സ്വയം മറന്നു. അയാള്‍ക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കനായില്ല.

"ഹലോ... എന്താ നോക്കുന്നത്? എന്റെ ഈ ചെരുപ്പിന്റെ front joint ഒന്നിളകി. ശരിയാക്കണം."

അയാള്‍ മായലോകത്തുനിന്നും ഇറങ്ങിവന്നതുപോലെ ചോദിച്ചു. :- "എന്താ.. എന്താ പറഞ്ഞത്?"

"എന്റെ ഈ ചെരുപ്പിന്റെ front joint ഇളകിപ്പോയി. ഒന്ന് ശരിയാക്കി തരുമോന്ന്... "

"ഓ ... അത്രേയുള്ളോ? ത... തരൂ..."

അയാള്‍ അത് വാങ്ങി. അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.

"അതെ... എപ്പോ കിട്ടും? ഇപ്പോഴോ അതോ നാളെയോ? "

"നാ... നാളെത്തരാം"

"ok... bye..." അവള്‍ നടന്നുനീങ്ങി. ദൂരേക്ക്‌ നടന്നു നീങ്ങുന്ന അവളെ ത്തന്നെ ദിനേശന്‍ വീണ്ടും നോക്കിയിരുന്നു. അവളുടെ കാര്‍ക്കൂന്തല്‍ കാറ്റത്ത്‌ ഇളകിപ്പറക്കുന്നുണ്ടായിരുന്നു.

വികാരനിര്‍ഭരമായ ഈ രംഗങ്ങളെല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു. അത് വര്‍ക്കിയയിരുന്നു.

താനിപ്പോള്‍ മായലോകത്താണോ ദേവലോകത്താണോ അതോ ഭൂമിയില്‍ തന്നെയാണോ എന്ന് ആശ്ചര്യച്ചിരിക്കുന്ന ദിനേശന്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. അത് ലോട്ടറിക്കാരന്‍ പൈലിയായിരുന്നു.

"നാളെയാണ്...നാളെയാണ്, കേരള സൗഭാഗ്യ ...നറുക്കെടുപ്പ് നാളെയാണ്... ഇന്ന് പത്തു മുടക്കിയാല്‍ നാളെ ലക്ഷങ്ങള്‍ നിങ്ങളുടെ പിന്നാലെ..." അയാളുടെ loudspeaker ചിലച്ചുകൊണ്ടേയിരുന്നു.

"ദിനേശാ, ഡാ മോനെ ഒരെണ്ണം എടുക്കടാ ചെക്കാ.... നാളത്തെ നറുക്ക് നിനക്കാണെന്ന് എന്റെ മനസ്സ് പറയുന്നെടാ കുട്ടാ..."

"ഇല്ല പൈലിക്കാ... എനിക്കതിനുള്ള ഭാഗ്യമൊന്നുമില്ല. ഇക്ക പോവാന്‍ നോക്ക്. "

"ഉം. നിനക്ക് വേണ്ടങ്കില്‍ വേണ്ട. ഞാന്‍ പോയേക്കാം..." അയാള്‍ തന്റെ സഞ്ചരിക്കുന്ന ഓഫീസുമായി കടന്നുപോയി.

ദിനേശന്റെ രാവുകള്‍ ഉറക്കമില്ലാത്തതായിത്തീര്‍ന്നു. പട്ടുവസ്ത്രങ്ങളണിഞ്ഞ്, നെറ്റിയില്‍ ചന്ദനക്കുറിയും, മുടിയില്‍ മുല്ലപ്പൂവും, കണ്ണുകളില്‍ വജ്രത്തിളക്കവും,കയ്യില്‍ ഒരു ലൂണാര്‍ ചെരുപ്പുമായി തന്റെ മുന്നില്‍ വന്നു നിന്ന സുന്ദരിയെക്കുറിച്ചു മാത്രമായി അയാളുടെ ചിന്ത. അവള്‍ എവിടെനിന്ന് വന്നുവെന്നോ എങ്ങോട്ട് പോയെന്നോ ഒരറിവുമില്ല. എന്നിട്ടും മനസ്സ് നിറയെ ആ സുന്ദരി മാത്രം. അയാളുടെ കാവ്യകോശങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നെ ഒരു കവിത പിറവിയെടുക്കാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. 'അജ്ഞാതസുന്ദരി' എന്നായിരുന്നു ആ കവിതയുടെ പേര്. അന്നുവരെ തന്റെ സര്‍ഗസൃഷ്ടികള്‍ ആരുടെ മുന്‍പിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ദിനേശന്‍ , 'അജ്ഞാതസുന്ദരി' എന്ന കവിത തന്റെ മനസ്സിളക്കിയ ആ സുന്ദരിയുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.

ദിവാകരന്‍ വീണ്ടുമുണര്‍ന്നു. അന്നും പതിവുപോലെ തന്റെ പതിവുജോലികളെല്ലാം പതിവിലും നേരത്തെ തീര്‍ത്ത്, അവള്‍ക്കായ്‌, അവളുടെ ലൂണാര്‍ ചെരുപ്പുമായി ദിനേശന്‍ കാത്തിരുന്നു. സമയം മിനിട്ടുകളും മണിക്കൂറുകളുമായി കടന്നുപോയി. അവള്‍ വന്നില്ല. ദിവാകരന്‍ തലക്കുമുകളില്‍ വന്നു നിന്ന് ചിരിച്ചു. ഉച്ചയൂണിനു നേരമായി. എന്നിട്ടും അവള്‍ വന്നില്ല. ദിനേശന്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ദിവാകരന് വിടപറയാന്‍ സമയമടുത്തുകൊണ്ടിരുന്നു. കലാലയത്തില്‍ നാല് മണി മുഴങ്ങി. കൂട്ടത്തോടെ കുട്ടികളെല്ലാവരും പലവഴിക്ക് പിരിഞ്ഞുപോയി. അപ്പോഴും ദിനേശന്‍ പ്രതീക്ഷ കൈവിട്ടില്ല. സന്ധ്യ മയങ്ങിത്തുടങ്ങി. ദിനേശന് ക്ഷമ നശിച്ചു. പ്രതീക്ഷകള്‍ നശിച്ച് നിരാശനായി അയാള്‍ വീട്ടിലേക്ക് മടങ്ങി.

അന്ന് രാത്രിയിലും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളോട്‌ തനിക്ക് പ്രണയമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് തുറന്നു പറയാനും അയാള്‍ തീരുമാനിച്ചു. വീണ്ടുമൊരു നാളെക്കായ്‌ , നേരം പെട്ടെന്ന് പുലരണമേ എന്ന് പ്രാര്‍ത്ഥിച്ച് അയാള്‍ കിടന്നു.

വീണ്ടുമൊരു ദിനം. അന്നും തലേദിവസത്തെതുപോലെതന്നെയായിരുന്നു. അവള്‍ ആ വഴിക്ക് വന്നതേയില്ല.

മൂന്നാം ദിവസമായി. നെയ്തുകൂട്ടിയ പ്രതീക്ഷകളുമായി വീണ്ടുമയാള്‍ കാത്തിരുന്നു. സമയം കൊഴിയുന്നതല്ലാതെ അവള്‍ വന്നതേയില്ല. വൈകുന്നേരമടുത്തു. മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് രണ്ടു ദിവസ്സമായി. ക്ഷീണത്താല്‍ അയാള്‍ ഉറങ്ങിപ്പോയി.

"ചേട്ടാ, ഉറക്കമാണോ?"

ദിനേശന്‍ ഞെട്ടിയുണര്‍ന്നു. താന്‍ രണ്ടു ദിവസ്സമായി കാത്തിരുന്ന പെണ്‍കൊടി അതാ തനിക്ക് മുന്‍പില്‍ നില്‍ക്കുന്നു. കൂടെ രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു.

" എ .. എന്താ ?"

"ചേട്ടാ, രണ്ടു ദിവസ്സം മുന്‍പ് ഞാനൊരു ചെരുപ്പ് ശരിയാക്കാന്‍ തന്നിരുന്നു. അത് ശരിയായോ?"

"അ.. അതെ. ഇതല്ലേ? " അയാള്‍ ഒരു ചെരുപ്പ് കാണിച്ചുകൊണ്ട് ചോദിച്ചു.

"അതെ." അവള്‍ അത് വാങ്ങി കാലില്‍ ഇട്ടുനോക്കി.

"Thanks ചേട്ടാ... എത്രയായി?"

"ഏയ്... അതൊന്നും സാരമില്ല." സ്വന്തക്കാരോടെന്നപോലെ അയാള്‍ പറഞ്ഞു.

"സാരമില്ലെന്നോ? അതെന്താ ചേട്ടന് പൈസ വേണ്ടേ?" മൂവരും മുഖത്തോട് മുഖം നോക്കി.

"അ... അല്ലെങ്കില്‍ തന്നേക്ക്‌. പത്തു രൂപ. " അയാള്‍ എന്ത് പറയണമെന്നോര്‍ത്ത് വിമ്മിഷ്ട്ടപ്പെട്ടു.

അവള്‍ പത്തു രൂപയെടുത്ത്‌ ദിനേശന് നേരെ നീട്ടി. അയാള്‍ അത് വാങ്ങിവെച്ചു. തിരിച്ച്, താനെഴുതിയ കവിത അവള്‍ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു :- "ഞാന്‍ എഴുതിയ കവിതയാ. വായിച്ചിട്ട് അഭിപ്രായം പറയണം."

"ഉവ്വോ ? എഴുത്തുകാരനും കൂടിയാണല്ലേ? എഴുത്തുകാരെ എനിക്ക് ഭയങ്കര ഇഷ്ടാ... ഇപ്പൊ വായിക്കാന്‍ സമയമില്ല. വായിച്ചിട്ട് നാളെ പറയാം. " അവള്‍ ചിരിച്ചുകൊണ്ട് കൂട്ടുകാരികാളുമൊത്ത് നടന്നുനീങ്ങി. ഈ സമയമത്രയും ഒരാള്‍ വെള്ളം വിഴുങ്ങുകയായിരുന്നു. വര്‍ക്കി.


ദിനേശന് ഒന്ന് തുള്ളിച്ചാടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. എങ്കിലും അയാള്‍ സ്വയം control ചെയ്തു. അയാളുടെ മനസ്സില്‍ ചെറിയ ടെന്‍ഷനുമുണ്ടായിരുന്നു. തന്റെ കവിത വായിച്ചിട്ട് അവള്‍ എന്തു പറയുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍. അവള്‍ തനിക്കു ചെരുപ്പിന്റെ വിലയായി തന്ന ആ പത്തു രൂപനോട്ട് അയാള്‍ നിധിപോലെ സൂക്ഷിച്ചുവെച്ചു.

രണ്ടു ദിവസം കഴിഞ്ഞു. വീണ്ടുമൊരുനാള്‍. അന്ന് ഒരു ശനിയാഴ്ച ദിവസമായിരുന്നു. അന്നും രാവിലെ ദിനേശന്‍ തന്റെ പതിവ് ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു.

"ദിനേശാ..." തന്റെ പെരെടുത്തുള്ള ആ വിളി കേട്ട് ദിനേശന്‍ തലയുയര്‍ത്തി നോക്കി.

അത് അവളായിരുന്നു. "ദിനേശാ, ഞാന്‍ കവിത വായിച്ചു. Amazing. Itz too romantic! Congratz dear... എനിക്കൊരുപാടിഷ്ടമായി. ഞാന്‍ എന്റെ പപ്പെനേം അമ്മേനേം അമ്മൂമ്മേനേം എല്ലാം വായിച്ചു കേള്‍പ്പിച്ചു. എല്ലാര്‍ക്കും ഇഷ്ട്ടായി. ഇനിയുമെഴുതണം ട്ടോ... ഇതാ എന്റെ വക ഒരു ചെറിയ സമ്മാനം."

അവള്‍ ഒരു റോസപ്പൂവ് അയാള്‍ക്ക് നേരെ നീട്ടി. ദിനേശന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. അയാള്‍ വല്ലാതെ വികാരഭരിതനായി. അയാള്‍ ആ റോസാപുഷ്പം വാങ്ങി. എന്നിട്ട് തിരിച്ചു പറഞ്ഞു.

"Thanks... ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എന്താ കുട്ടിയുടെ പേര്?"

"എന്റെ പേര് ഊര്‍മിള. ഇവിടെ ഈ കോളേജില്‍ BA English First year നു പഠിക്കുന്നു."

"ഈ കോളെജിലോ? ഞാനും ഇവിടെയാ പഠിച്ചത്. "

"ഇവിടെയോ? എന്നിട്ട് ഈ ജോലി...? അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"അതങ്ങനെയായിപ്പോയി. അതുപോട്ടെ... പി... പിന്നെ.. എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു."

"എന്താ ദിനേശാ?"

"അ.. അത് .. അതുപിന്നെ..." അയാള്‍ അയാളുടെ മനസ്സിലുള്ളത് തുറന്നുപറയാന്‍ തീരുമാനിച്ചെങ്കിലും അയാള്‍ക്ക് അത് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു.

"ഊര്‍മിളാ......"

ഉച്ചത്തിലുള്ള ആ വിളി കേട്ട് ഊര്‍മിള തിരിഞ്ഞുനോക്കി. എന്നിട്ട് ദിനെശനോടായി പറഞ്ഞു.

"ദിനേശാ ഞാന്‍ പോകുന്നു. അമ്പലത്തിലേക്കുള്ള വഴിയാണ്. ദിനേശന്‍ ഇനിയും എഴുതണം. bye..."


ദിനേശന്‍ എന്തെങ്കിലും പറയും മുന്‍പേ അവള്‍ റോഡിന്റെ മറുവശത്തേക്ക് ഓടിപ്പോയി. അവിടെയൊരു ചെറുപ്പക്കാരന്‍ ബൈക്കുമായി അവളെയും കാത്തു നില്‍പ്പുണ്ടായിരുന്നു. അവള്‍ അതില്‍ കയറി എങ്ങോട്ടോ പോയി.


ദിനേശന് കാര്യങ്ങളെല്ലാം മനസ്സിലായി. അയാളുടെ സകല പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് അസ്തമിച്ചു. തന്റെ കയ്യിലിരുന്ന റോസാപുഷ്പ്പത്തിനെ അയാള്‍ ദയനീയമായി നോക്കി. അതിനൊന്നും പറയുവാനുണ്ടായിരുന്നില്ല. അയാള്‍ പോട്ടിക്കരഞ്ഞു. അയാളുടെ ഒരു തുള്ളി കണ്ണുനീര്‍ ആ റോസ്സദളങ്ങളില്‍ വീണു. എല്ലാ നിയന്ത്രണങ്ങളും നശിച്ച അയാള്‍ ആ റോസ്സപുഷ്പ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു. അതൊരു പാണ്ടിലോറിയുടെ ചക്രത്തിന് ഇരയായി. അയാള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല.അന്നവള്‍ ചെരുപ്പിന്റെ വിലയായി തന്ന പത്തു രൂപ നോട്ടെടുത്ത് നോക്കി. അതിലയാള്‍ അവളുടെ മുഖം കണ്ടു. അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു.

"നാളെയാണ്... നാളെയാണ്... കേരള സൗഭാഗ്യ നറുക്കെടുപ്പ് നാളെയാണ്..."


അപ്പോഴാണ് ലോട്ടറിക്കാരന്‍ പൈലി ആ വഴിക്ക് വന്നത്. അന്നുവരെ ലോട്ടറി എടുക്കാത്ത ദിനേശന്‍ മറ്റൊന്നുമാലോചിക്കാതെ ആ പത്തു രൂപ നോട്ട് പൈലിക്ക് നേരെ നീട്ടി.


"ഇന്ന് കാക്ക മലര്‍ന്നു പറക്കും... " പൈലി അമ്പരപ്പോടെ പറഞ്ഞു. ശേഷം പൈസ വാങ്ങി ലോട്ടറി കൊടുത്തിട്ട് അയാള്‍ തന്റെ ഡ്യൂട്ടി തുടര്‍ന്നു. ദിനേശന്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൊണ്ട് മുഖം മൂടി കുനിഞ്ഞിരുന്നു. എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന വര്‍ക്കിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.

അന്ന് വിരഹാര്‍ദ്രമായ രാത്രിയായിരുന്നു ദിനേശന്. തന്റെ പൊലിഞ്ഞുപോയ സ്വപ്നങ്ങളെയോര്‍ത്ത് അയാള്‍ വിങ്ങിപ്പൊട്ടി. അയാള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം...


ഇപ്പോള്‍ ഊര്‍മിള ദിനേശന്റെ ഭാര്യയാണ്. ഇടക്ക് നടന്നതിങ്ങനെ.....


നിരാശ കലര്‍ന്ന മനസ്സുമായി ദിനേശന്‍ അന്ന് പൈലിക്ക് കൊടുത്ത ആ പത്തുരൂപ നോട്ടു ദിനേശനെ ഒരു ഭാഗ്യതാരകമാക്കി. അയാള്‍ക്ക് ഇരുപതു ലക്ഷം രൂപ ലോട്ടറി അടിച്ചു. അറിയാതെ കടന്നുവന്ന ഭാഗ്യദേവത ദിനേശന്റെ ജീവിതമാകെ മാറ്റിമറിച്ചു. അയാള്‍ കടങ്ങളെല്ലാം വീട്ടി. MBA ബിരുദമെടുത്തു. അതിലയാള്‍ ഒന്നാമനായി പാസ്സായി. സ്വന്തമായി business ചെയ്തു തുടങ്ങിയ അയാള്‍ ഉയരങ്ങളിലെത്തി. അപ്പോഴും അയാളുടെ മനസ്സില്‍ ഊര്‍മിള ഉണ്ടായിരുന്നു. പ്രതീക്ഷ കൈവെടിയാതെ അയാള്‍ അവളെപ്പറ്റി അന്വേഷിച്ചു. അന്ന് അവളുമായി ബൈക്കില്‍ വന്ന ആ ചെറുപ്പക്കാരന്‍ അവളുടെ ഇളയ സഹോദരനാണെന്ന് അയാള്‍ അറിഞ്ഞു. പിന്നെ ആലോചിച്ചു നില്‍ക്കാതെ അയാള്‍ അവളെ വിവാഹമാലോചിച്ചു ചെന്നു. സത്യസന്ധതയും സ്ഥിരോത്സാഹവും ഒപ്പം ഭാഗ്യവും കൊണ്ട് ഉയരങ്ങളിലെത്തിയ ദിനേശനെ അവളുടെ പിതാവ് മാറോടു ചേര്‍ത്ത്‌ അഭിനന്ദിച്ചു. ഒപ്പം സ്വന്തം മകളെ ദിനേശന്റെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ദിനേശന്റെ പഴയ കടയുടെ സ്ഥാനത്ത് ഒരു shopping complex പ്രവര്‍ത്തിക്കുന്നു. അവിടെ അയാള്‍ തുടങ്ങിയ വിശാലമായ ഒരു ചെരുപ്പ് കടയുടെ salesman ആയി തന്റെ അയല്‍ക്കാരനായിരുന്ന വര്‍ക്കിയെ നിയമിക്കാനും ദിനേശന്‍ മറന്നില്ല.